Friday, 5 May 2017

മുഖം മൂടികൾ-രജനി ഹരി

















രജനി ഹരി 
മലപ്പുറം അങ്ങാടിപ്പുറം സ്വദേശി 
അദ്ധ്യാപിക 



മുഖം മൂടികൾ
രാവിലെ മേട്രന്റെ വിളി കേട്ടാണ് ഉണർന്നത്. ടൂർ കഴിഞ്ഞെത്തി ഒന്നു കിടന്നപ്പോൾ പുലരാറായിട്ടുണ്ടായിരുന്നു. വാതിൽ തുറന്നപ്പോൾ "ഒരു വിസിറ്ററുണ്ട് " എന്നു പറഞ്ഞ് അവർ പോയി..
           മുഖം പോലും കഴുകാതെ കണ്ണു തിരുമ്മി കൊണ്ട് താഴേക്ക് നടന്നു. മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പ്. ഇത്ര രാവിലെ ആരാണാവോ കാത്തിരിക്കുന്നത് എന്നോർത്ത് വിസിറ്റിംഗ്‌ റൂമിലേക്ക്....
പക്ഷെ അവിടം ശൂന്യമായിരുന്നു.. ഗ്രിൽ തുറന്ന് പുറത്തിറങ്ങി.ദൂരെ ചെടിച്ചട്ടികളുടെ അടുത്ത് മഞ്ഞിന്റെ പുകമറക്കുള്ളിൽ ഒരു വെളുത്ത രൂപം. അടുത്തേക്കു ചെന്നപ്പോൾ അമ്പരപ്പും സന്തോഷവും കൊണ്ട് കണ്ണു നിറഞ്ഞു... അച്ഛനായിരുന്നു അത്... കണ്ടപാടെ സ്വതവേയുള്ള ധൃതിയോടെ അച്ഛൻ പറഞ്ഞു " ഉറങ്ങാൻ കഴിഞ്ഞില്ല. ടൂർ കഴിഞ്ഞ് നീ എത്തിയോന്നറിയാൻ ആദ്യത്തെ ബസിനു തന്നെ ഇങ്ങട്ട് പോന്നു"
എന്റെ സന്തോഷത്തിനും അതിരില്ലായിരുന്നു. ആദ്യമായാണ് അച്ഛനില്ലാതെ ഇത്രേം ദൂരയാത്ര.. അകലെയുള്ള കോളേജിൽ ചേർന്നപ്പോളും ഹോസ്റ്റൽ ശരിയാവും വരെ അച്ഛനും കൂടെയുണ്ടായിരുന്നു..
കുറച്ചു നേരം സംസാരിച്ചിരുന്ന് മേട്രനോട് പറഞ്ഞ് അച്ഛൻ പോയി...
അന്നെനിക്ക് എന്നത്തേതിലും കൂടുതൽ സന്തോഷമായിരുന്നു... യാത്രാ ക്ഷീണം പോലും പോയതറിഞ്ഞില്ല...
ഹോസ്റ്റലിലെ നീണ്ട വരാന്തകളിൽ കലപിലയായിരുന്നു. താഴത്തെ റൂമിൽ നിന്നും മുകളിലെ എന്റെ റൂമിലേക്ക് പിജിക്കു പഠിക്കുന്ന രമ ചേച്ചി നീട്ടി വിളിക്കും'.." ബഷീറെ ഉറങ്ങിയോ? "
ഞാൻ പറയും.." ഇല്ല.. നാരായണീ... "
ഉടനെ അടുത്ത ചോദ്യം വരും.." ഒരു റോസാപ്പൂ തരുമോ"
അങ്ങനെ എല്ലാവരിലും ചിരി പടർത്തി ആ സംഭാഷണം നീളുമ്പോൾ മേട്രൻ വരും... പിന്നെ നിശ്ശബ്ദത.. പുസ്തകങ്ങൾ മുന്നിൽ തുറന്നു വച്ച് എല്ലാവരും... ശാന്തം.. സ്വസ്ഥം..
      കാപ്പിക്കുള്ള ബെല്ലടിക്കുമ്പോൾ പാത്രവുമായി താഴേക്ക്.. പ്രഭാത ഭക്ഷണം കഴിഞ്ഞ് കോളേജിലേക്ക്... കൂട്ടം കൂട്ടമായി...
ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു കൊണ്ടിരുന്നു... ഇടയ്ക്ക് അടുത്ത റൂമിലെ കുട്ടിക്ക് ഒരു വിസിറ്റർ വന്നു. മിഠായി പൊതിയുമായി ഒരു സാധാരണ മനുഷ്യൻ...
കൂടെ ചെന്ന ഞങ്ങൾ ചോദിച്ചു.." ആരാ? "
" വീട്ടിലെ പണിക്കാരനാ.. ഇന്നെന്റെ പിറന്നാളാ.. മിഠായി തരാൻ വന്നതാ.." പുഞ്ചിരിയാൽ കൊഞ്ചി അവൾ പറഞ്ഞു.. അവൾ തന്ന മിഠായിയുടെ മധുരത്തിന്റെ മയക്കത്തിൽ വന്ന വിസിറ്ററെ ഞങ്ങളും മറന്നു..
പിന്നെയും കോളേജിലെ തിരക്കിലേക്ക്‌... ഒടുവിൽ അതും വന്നെത്തി.. പരീക്ഷ.. 
ഹോസ്റ്റലിൽ ഞങ്ങൾ കുറച്ചു പേരായി ചുരുങ്ങി.. രാവും പകലുമില്ലാതെ പുസ്തകത്താളുകളിൽ.. ചിലർ ബക്കറ്റിലെ വെള്ളത്തിൽ കാലിറക്കി വെച്ചും വെള്ളം കുടിച്ചും അക്ഷരങ്ങളോട് മല്ലിട്ടു....
ഒരു ദിവസം പരീക്ഷ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കൂട്ടത്തിൽ ഒരാളില്ല ...
" അവളെവിടെ" ഞാൻ അന്വേഷിച്ചു
അപ്പോൾ അവളുടെ റൂം മേറ്റ് പറഞ്ഞു..." നീ ചോദിക്കരുത്.. അവളോട്"
ഞാൻ പറഞ്ഞു.. "ഇല്ല... നീ പറ."
അവൾ നിലത്തിരുന്നു.. ഹോസ്റ്റൽ റോഡിലായിരുന്നു ഞങ്ങൾ...
"എന്തേ പറ്റി? " ഞാൻ ചോദിച്ചു..
"എന്റെ കാലു കുഴയുന്നു.. ആ കുട്ടി കോപ്പിയടിച്ചത്രെ ...!! നേരത്തെ എണീറ്റു പോയി.."  വിറയാർന്ന മറുപടി... 
ദൈവമേ..!! ഞാൻ നെഞ്ചിൽ കൈവച്ചു..
ഞങ്ങളിൽ ഏറ്റവും സമർത്ഥ.. ഇളവരെയുള്ള പരീക്ഷകളിൽ ഉയർന്ന മാർക്ക്.. രാവിലെ പരീക്ഷക്കു കയറും വരെ ഞങ്ങളോടൊത്ത് പഠിച്ചവൾ...
എനിക്കും വിശ്വസിക്കാനായില്ല.എല്ലാ മനുഷ്യർക്കുമുള്ളതുപോലെ എന്തെങ്കിലും ദൗർബല്യമാവാം.. ഞങ്ങൾ നേരെ ഹോസ്റ്റലിലേക്ക് നടന്നു... വേഗം അവളുടെ റൂമിൽ നോക്കി.. പക്ഷെ അവിടെ ആരുമില്ലായിരുന്നു.. അടുത്ത റൂമിലെ കുട്ടി പറഞ്ഞു.. അവൾ വീട്ടിൽ പോയെന്ന് '..
"പാവം.. ഞങ്ങളെ അഭിമുഖീകരിക്കാൻ പറ്റാഞ്ഞിട്ടാവും..." മനസ്സ് പറഞ്ഞു. കാരണം അത്രയ്ക്ക് സ്നേഹത്തിന്റെ നിറകുടവും ഞങ്ങളിൽ ഏറ്റവും സുന്ദരിയും അവളായിരുന്നു... എന്നും വീട്ടിൽ പോയി വരുമ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ ഇല്ലാതെ അവൾ വരാറില്ല... 
ഒടുവിൽ അന്വേഷിച്ചു വീട്ടിലേക്ക്... പക്ഷെ അവൾ പ്രതികരിച്ചില്ല...
പിറ്റേന്ന് പരീക്ഷ കഴിഞ്ഞ് ഞങ്ങൾ അവളുടെ വീട്ടിൽ പോയി. അവിടെ ഇരിപ്പുണ്ടായിരുന്നു ആ പണിക്കാരൻ...
ഞങ്ങളെ കണ്ടപ്പോൾ അയാൾ എഴുന്നേറ്റു.. "വരൂ"
ഞങ്ങൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. "അന്ന് ഹോസ്റ്റലിൽ വന്നിരുന്നല്ലെ"
"അതെ , അന്നെന്റെ മോളുടെ പിറന്നാളല്ലെ... മിഠായി തരാൻ വന്നതാ.."
അയാളുടെ മറുപടി കേട്ട് ഞങ്ങൾ പരസ്പരം നോക്കി...
"ഈശ്വരാ.. ഈ സ്നേഹനിധിയായ അച്ഛനെയാണോ അന്നവൾ പണിക്കാരനെന്ന്...." മനസ്സ് അറിയാതെ നോവുകയായിരുന്നു... കാലുകൾക്കു മുമ്പേ തന്നെ മനസ്സ് വന്ന വഴിയേ തിരിച്ചു നടക്കാൻ തുടങ്ങിയിരുന്നു....
ഇനി ഒന്നും അറിയേണ്ട....  ആരേയും കാണേണ്ട ... മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു.... മുഖം മൂടികൾ അഴിഞ്ഞു വീഴുന്നത് തിരിച്ചറിയാനാവാതെ.

രജനി ഹരി


No comments:

Post a Comment