Thursday, 20 April 2017

നിർഭയം-എം.സങ്














എം.സങ്




നിർഭയം
രാത്രിയാണ് മേൽക്കൂര 
കടത്തിണ്ണക്കിടക്കയിൽ
ഭയമില്ലാതവർ
ഉറങ്ങുന്നു.
തെരുവുനായകൾ 
കാവൽ നിൽക്കുന്നു
അച്ഛനും അമ്മയ്ക്കുമിടയിൽ
ഒരു പെൺകുഞ്ഞ്
പൂക്കളെ സ്വപ്നം കണ്ട് കിടക്കുന്നു,
നക്ഷത്രങ്ങൾ
അവൾക്കു പൂക്കളാകുന്നു!
തെരുവിൽ
വിവസ്ത്രയായൊരുവൾ
ചവറുകൂനയ്ക്കു മുകളിൽ
നിലാവു തേടുന്നു,
ഒരു കാർമേഘം
അവൾക്കു വസ്ത്രമാകുന്നു.
ആൽത്തറയിൽ
ധനികനായിരുന്ന
ഒരു കിഴവൻ
ചുണ്ടുകൾ അനക്കി
നിവർന്നു കിടക്കുന്നു,
വേരുകളയാളെ
പുണരുന്നു!
തല നിറയെ 
മുല്ലപ്പൂവ് ചൂടിയ ഒരുവൾ
ബസ്റ്റാന്റിൽ
ചാരു കസേരയിൽ
ഇരുന്നുറങ്ങുന്നു.
ഇനിയും
കാണാത്ത
എത്രയെത്ര ഉറക്കങ്ങൾ.
ആരും കാണാത്ത
ആരും കേൾക്കാത്ത,
അവർക്കു കാവലായ്
എന്റെ വീടിന്റെ 
അടച്ചിട്ട മുറിയിലിരുന്ന്
കവിതയെഴുതുകയാണു ഞാൻ
ഉറങ്ങാതിരിക്കുവാൻ !
രാത്രി
ജനൽ വിടവിലൂടെ
എന്നെ നോക്കി
കൊഞ്ഞനം കുത്തുന്നു!
എം.സങ്

No comments:

Post a Comment