Monday, 10 April 2017

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി-പുസ്തക പരിചയം-ബി.വി.ശിവശങ്കർ













 

ബി.വി.ശിവശങ്കർ
മലയാളം അദ്ധ്യാപകൻ 
ജി.എച്ച്.എസ്സ് എസ്സ് ആതവനാട്
സ്വദേശം വളാഞ്ചേരി
തിരൂർ മലയാളം എന്ന
മലയാളം അദ്ധ്യാപക കൂട്ടായ്‌മയിൽ
വാരാന്ത്യഅവലോകകൻ.




സുഗന്ധി എന്ന ആണ്ടാൾ ദേവനായകി-പുസ്തക പരിചയം
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
നോവൽ
ടി.ഡി.രാമകൃഷ്ണൻ
ഡി.സി.ബുക്സ് കോട്ടയം


ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര തുടങ്ങിയ പ്രമുഖ നോവലുകളുടെ രചയിതാവായ ടി.ഡി. രാമകൃഷ്ണന്റെ ഗവേഷണാത്മക രചനയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ

ശ്രീലങ്കയുടെ സമീപകാല രാഷ്ട്രീയവും ഭൂതകാലമിത്തും സംഗമിക്കുന്ന ഈ സർഗ രചനയിൽ തമിഴ് സിംഹള കുടിപ്പകയും എൽ.ടി.ടി.ഇ യുടെ നേത്യത്വത്തിൽ നടന്ന രക്തരൂഷിത വിമോചന സമരവും നിറഞ്ഞു നിൽക്കുന്നു.
പാണ്ഡ്യ സിംഹള യുദ്ധവെറികൾ നിറയുന്ന ദേവനായകീ സങ്കൽപ്പത്തിന്റെ മായിക തീവ്രത തന്നെയാണ് നോവലിന്റെ കാതൽ


തമിഴ് ഈഴത്തിന്റെ മോചനത്തിനായി സായുധവിപ്ലവം തുടങ്ങിയ പുലികൾ എന്ന ഓമനപേരുള്ള എൽ.ടി.ടി.. കലാപകാരികളും രാജ്യത്തിന്റെ ' സമാധാനം ' കാത്തരുളാനായി പുലികളെ നേരിട്ട ശ്രീലങ്കൻ സർക്കാർ സൈനികരും സ്ത്രീകളോടും സാധാരണക്കാരോടും ചെയ്തു കൂട്ടിയ കൊടും ക്രൂരതകളുടെ കരളലിയിക്കുന്ന കഥകൾ നോവലിൽ അങ്ങോളമിങ്ങോളം നിറഞ്ഞു നിൽക്കുന്നു


എല്ലാ അന്താരാഷ്ട്ര പ്രശ്നങ്ങളിലും തലയിടുകയും നിലപാടെടുക്കുകയും ചെയ്യുന്ന മലയാളികൾ കേരളത്തിൽ നിന്നും ഒരു വിളിപ്പാടകലെ മാത്രം സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ദ്വീപ് രാഷ്ട്രത്തിൽ കാൽ നൂറ്റാണ്ടോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധവും കുട്ടക്കൊലയും കാണാതെ പോയി എന്ന പരിഭവത്തോടെയാണ് നോവലിസ്റ്റ് തുടങ്ങുന്നത് 

ഗൾഫ് പറുദീസ മാടിവിളിക്കും മുൻപ് മലയാളികളുടെ അഭയകേന്ദ്രം കൂടിയായിരുന്ന ഈ ദ്വീപിന്റെ ആഭ്യന്തര പ്രശ്നം നിസ്സംഗതയോടെ മാത്രമാണ് നമ്മൾ കണ്ടത് എന്ന കാര്യം പരമാർത്ഥവുമാണ്

ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ശ്രീലങ്കൻ മനുഷ്യാവകാശ പ്രവർത്തക ഡോ.             രജനി തിരണ ഗാമക്കാണ് ഈ നോവൽ സമർപ്പിക്കുന്നത്

ആഭ്യന്തര യുദ്ധാനന്തരം ശ്രീലങ്കൻ സർക്കാരിനു വേണ്ടി സൈന്യത്തിന്റെ പുലിവേട്ടയെ വെള്ളപൂശുന്ന തരത്തിൽ സിനിമയെടുക്കാനെത്തുന്ന ഹോളിവുഡ് സിനിമാ സംഘത്തിലെ സ്ക്രിപ്റ്റ് റൈറ്ററും മലയാളിയുമായ പീറ്റർ ജീവാനന്ദത്തിന്റെ കാഴ്ചപ്പാടിലാണ് കഥ പുരോഗമിക്കുന്നത്.
സ്ക്രിപ്റ്റിനായുള്ള അന്വേഷണത്തിൽ എൽ.ടി.ടി..യിൽ നിന്നും ഓടിപ്പോയ സുഗന്ധി എന്ന പെൺപോരാളിയെ കുറിച്ച് വിവരം കിട്ടുന്നു.

സുഗന്ധിയെ അന്വേഷിച്ച പീറ്ററിന് പാരീസിൽ നിന്ന് ഇറങ്ങിയിരുന്ന കറുപ്പ് എന്ന വെബ് മാസികയെ കുറിച്ച് അറിയാൻ കഴിയുന്നു

കറുപ്പിൽ മീനാക്ഷി രാജരത്തിനം എഴുതിയ ദേവനായകിയിൻ കഥൈ പീറ്ററിന്റെ ശ്രദ്ധയിൽ പെടുന്നു

ആയിരം വർഷം മുൻപ് കുലശേഖര സാമ്രാജ്യത്തിന്റെ തെക്കേ അറ്റവും വൈജ്ഞാനിക കേന്ദ്രവുമായ കാന്തളൂർ ഭരിച്ചിരുന്ന മഹേന്ദ്രവർമ്മന്റെ സൈനിക മേധാവിയായ പെരിയ കോയിക്കന്റെ മകളാണ് അതിസുന്ദരിയായ ദേവനായ കി
ദേവനായകി യുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹാരാജാവ് തന്നെ അവളെ തന്റെ പട്ടമഹിഷിയാക്കുന്നു.
കാന്തളൂരിനെ ആക്രമിച്ച് തോൽപ്പിച്ച ചോളരാജാവ് രാജ രാജ ചോളൻ ദേവനായ കിയെ തന്റെ രാജ്ഞിയായി സ്വീകരിക്കുന്നു.
തുടർന്ന് രാജാധികാരം ഏറ്റെടുത്ത രാജേന്ദ്രചോളനും ദേവനായ കി പത്നിയാവുന്നു

തന്റെ പ്രിയപുത്രി കൂവേണിയുടെ ദാരുണ മരണത്തിന് കാരണക്കാരനായ സിംഹള രാജൻ മഹീന്ദനോട് പ്രതികാരം ചെയ്യാൻ ലങ്കയിലെത്തുന്ന ദേവനായകി മഹീന്ദന്റെ ഭാര്യാ പദവും അലങ്കരിക്കുന്നു.

ദേവനായകിയുടെ ഉദ്ദേശ്യം തിരിച്ചറിഞ്ഞ മഹീന്ദൻ അവളുടെ മുലകൾ ഛേദിച്ച് വിരൂപയാക്കുന്നു

തമിഴ് സിംഹള വൈരത്തിനടിസ്ഥാനമായ ഈ സംഭവത്തിന്റെ തുടർച്ചയായി രാജേന്ദ്ര ചോളൻ ശ്രീലങ്കയെ തകർക്കുന്നു.

ഈ കുടിപ്പകയുടെ തുടർച്ച തന്നെയാണ് ഇന്നും ശ്രീലങ്കയിലെ ആഭ്യന്തര സംഘർഷത്തിന് അടിസ്ഥാനമെന്ന് നോവലിസ്റ്റ് സമർത്ഥിക്കുന്നു.

സുസാന സുപിന എന്ന സിംഹള കൃതിയെ ആസ്പദമാക്കി ലഭിച്ച ദേവനായകീ സങ്കൽപം അറിയാനിടയായ പീറ്റർ ശ്രീലങ്കയിലെ യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിയുന്നു.
ഗായത്രി പെരേര, ജൂലിയറ്റ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന     എസ്സ്.എസ്സ്.എഫ്.     എന്ന സേവ് ശ്രീലങ്ക ഫ്രം ഫാസിസം എന്ന രഹസ്യ പ്രസ്ഥാനവുമായി പീറ്റർ അടുക്കുന്നു.
അവരിലൂടെ താൻ അന്വേഷിക്കുന്ന സുഗന്ധിയെ പീറ്റർ കണ്ടെത്തുന്നു.

പഴയ ദേവനായ കിയുടെ പുനർജൻമ മാ യി സമർപ്പിക്കുന്ന സുഗന്ധിയും കൂട്ടുകാരും ശ്രീലങ്കൻ ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ നീങ്ങുന്നു.

കൊളമ്പോയിൽ നടക്കുന്ന കോമൺവെൽത്ത് സമ്മേളനത്തിൽ പ്രസിഡന്റിനെ വധിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെടുന്നയിടത്ത് നോവൽ അവസാനിക്കുന്നു

സമകാലിക രാഷ്ട്രീയവും ഭൂതകാലമിത്തുകളും സംഗമിക്കുന്ന നോവൽ രൂക്ഷമായ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
തമിഴ് മോചനത്തിനിറങ്ങിയ എൽ.ടി.ടി.. പുലികളും അവരെ നേരിടാനിറങ്ങിയ ശ്രീലങ്കൻ സൈന്യവും സ്ത്രീത്വത്തെ പിച്ചിച്ചീന്തുകയായിരുന്നു. ഒരിക്കലെങ്കിലും റേപ് ചെയ്യപ്പെടാത്ത സ്ത്രീ ആക്ടിവിസ്റ്റുകൾ ശ്രീലങ്കയിലില്ല എന്നത് ഭയത്തോടെയും ലജ്ജയോടെയും കാണേണ്ട ഒന്നാണ്. യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെടുന്ന സ്ത്രീകളെ ഫസ്റ്റ് റേപ് ആൻഡ് ദെൻ ക്വസ്റ്റിൻ എന്നതായിരുന്നു പട്ടാള മേധാവികളുടെ ഉത്തരവ്.

പട്ടാള മേധാവികൾക്കു മുൻപിൽ അതിക്രൂരമായ ലൈംഗിക പീഡനങ്ങളാണ് ഇരകൾ ഏറ്റുവാങ്ങിയത്.
പീഡനത്തിനിരയാകുന്ന സ്ത്രീ പ്രസവിക്കും വരെ ക്രൂരമായ കസ്റ്റഡിയിൽ വക്കുകയെന്ന രീതി ഭയാനകമായ ഒന്നായി കാണാം.

സൗന്ദര്യത്തിന്റെയും രതികാമനകളുടെയും സങ്കൽപ്പമായ ദേവനായകി സ്ത്രീയുടെ രക്ഷക്കു വേണ്ടി , മനുഷ്യാവകാശങ്ങൾക്കായി പുനർജനിക്കുന്നു.        സുഗന്ധിയായും.. രജനിയായും.. ഗായത്രിയായും..

ഈ ദേവനായകീ പരമ്പര അവസാനിക്കുകയില്ല .. 
പല വ്യക്തികളിലൂടെ പെണ്ണിന്റെ മാനത്തിന്നും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും .. കാരണം ഫാസിസവും ഏകാധിപത്യവും ഏറ്റവും പ്രതികൂലമായി ബാധിക്കുക സ്ത്രീകളെയാണ് ...

ബി.വി.ശിവശങ്കർ

No comments:

Post a Comment