Tuesday, 7 March 2017

മാധവന്‍കുട്ടിയുടെ സ്വപ്നാടനങ്ങള്‍-സജദില്‍ മുജീബ്















സജദില്‍ മുജീബ് 
സ്വദേശം    : പാലക്കാട് 
ജോലി       : കട നടത്തുന്നു, കഥാകൃത്താണ്
'അന്തൂക്കന്റെ റൂഹ് ' എന്ന പേരില്‍ ഒരു കഥാസമാഹാരം പ്രസിദ്ധീകൃതമാണ്
ഭാര്യ         :റഹിയാനത്ത്
 കുട്ടികള്‍    : ഷഹസാദ്,യാസീന്‍
ഫേസ്ബുക് :sajathilmujeeb

       മാധവന്‍കുട്ടിയുടെ സ്വപ്നാടനങ്ങള്‍ 


കുഞ്ഞപ്പന്‍ ചേട്ടന്റെ ചായക്കടയില്‍ ഒരു പൂരത്തിനുള്ള ആളുണ്ട്.. വാസുദേവനും സുമിത്രയും ഗോപിമാഷും കമ്മുമുസ്‌ലിയാരും  നാണുസഖാവും പാപ്പിക്കപ്യാരും ഒക്കെയുണ്ട്.. 

''..ന്നാലും ന്റെ മോനേ..'' 
സുമിത്ര അലമുറയിട്ട് കരയുകയാണ്.. 
'' ങ്ങള് കരയാണ്ടിരിക്കീന്‍.. പടച്ചോന്‍ കൈവിടൂല.. '' മുസ്‌ലിയാരുടെ ശബ്ദം ഉയര്‍ന്നുതാഴ്ന്നു..
'' അങ്ങനെ പറയ് മുസ്‌ലിയാരേ.. ഇതെന്നാ കരച്ചിലാ..കരഞ്ഞൂന്നും വെച്ച് പോയ ചെക്കന്‍ തിരിച്ചുവരാനാ പോണേ...ആദ്യായിട്ടൊന്നല്ലല്ലോ.. സ്വപ്നത്തില് എറങ്ങി നടക്കുന്ന പയ്യനാന്നേ.. ഇപ്രാശ്യം കുറച്ച് ദൂരം കൂടതലങ്ങോട്ട് പോയി.. അത്രതന്നെ...'' 
'' ഒന്നു മിണ്ടാതിരിക്കെട ശവീ..'' കുഞ്ഞപ്പന്‍ ചേട്ടന്‍ കപ്യാരുടെ പ്രതികരണത്തെ കണ്ണുകൊണ്ട് ഭസ്മമാക്കി.. 
''..സുമിത്രക്കുഞ്ഞമ്മേ.. കാര്യം നിങ്ങടെ മോനന്യാ അവന്‍.. പക്ഷേ നിങ്ങടെ വീട്ടില്ണ്ടായിനേക്കാളും അവന്‍ ന്റെ ചായക്കടേലാ ഇണ്ടായേ...'' 
ശേഷം കുഞ്ഞപ്പന്‍ ചേട്ടന്‍ ആളുകളോടായി ചോദിച്ചു.
.''..കാര്യന്താ..? 
ആരും ഒന്നും മിണ്ടിയില്ല.. 
'' പന്ത്രണ്ട് വയസീ കാണാന്‍ തൊടങ്ങീതാ ഞാനവനെ..വീട്ടീന്ന് സ്വപ്നം തൂങ്ങി നേരെ ഇങ്ങട്ട്ക്കാ ഗഡി വരാ.... ആ ചായ്പിലെ കട്ടില് കണ്ടാ.. അവന്‍ കെടന്നുമുള്ളീട്ട്ണ്ട് അതില്.. 
അവന്ക്കും വേണ്ടിയാണ് ആ മുറ്യോട് ചേര്‍ന്ന് 
കക്കൂസ പണിതത് തന്നെ.. '' 
എല്ലാ കണ്ണുകളും ആ മുറിയിലേക്ക് നോക്കി.. 
'' ആ ചൊമരിലൊക്കെ അവന്‍ കുത്തിവരച്ചിട്ടേക്കണ പടങ്ങളാണ്.. ഇംഗ്ലീഷ് എഴുത്താണ്..മേശപ്പൂറത്ത് പുസ്തകങ്ങളില് എഴ്തി നെറച്ചേക്കണത് മുഴുവന്‍ അവന്റെ തോന്നല്കളാണ്.... എന്താണ്..? 
വല്ലോം പിടികിട്ട്യാ കന്നാലികളേ.. 
നുമ്മ മാധവന്‍കുട്ടി നമ്മ കരുതുംപോലത്ത ഒരു ചെക്കനല്ല ട്ടാ.. ജീനിയസാണ്.. ജീനിയസ്..'' 

..........................................................................
 ആവണിക്കര ഗ്രാമം... 
കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി അവിടെ മാധവന്‍കുട്ടിയുണ്ട്.. അവന്റെ സ്വപ്നങ്ങളുണ്ട്..സ്വപ്നാടനങ്ങളുണ്ട്..
അവനെ ആ ഗ്രാമവാസികള്‍ ചെറുപ്പന്നേ കാണാന്‍ തുടങ്ങിയതാണ്. പക്ഷേ അവനെ തിരിച്ചറിയാന്‍ തുടങ്ങിയത് അവന്റെ പന്ത്രണ്ടാം വയസിലാണ്...
ആ രംഗം ചായക്കട കുഞ്ഞപ്പന്‍ ഇന്നും നല്ല ഓര്‍മ്മയുണ്ട് ..
''അയ്.. ഇദ്പ്പ ഇന്തൂട്ടിത്ര പറയാന്‍ള്ളേ..? മാധവന്‍കുട്ടി ഇമ്മടെ ഗെഡിയല്ലേ.. 
ഒര് അഞ്ചെട്ട് കൊല്ലായേ.. അന്നവന്‍ ട്രൗസറീ മുള്ളണ പ്രായാണ്.. കാലത്തന്നെ ഇമ്മടെ ചായക്കടടെ പലകേക്കിട്ത്ത്  തോറക്കുമ്പ അവന്‍ ദേ വരണൂ....ഒര് ബോധോംല്യ..
 ''ടാ..ചെക്കാ..ടാ മോനേ..'' ന്നൊക്കെ വിളിച്ചോക്കി.. ..ഹെ.. ഒരു കുലുക്കോല്ല്യ..
അവനേതാണ്ട് ലോകത്താ..
പിന്നെ ഞാനാശവിടെ പിന്നാല്ല്യാ ങ്ങട് നടന്ന്..
ചെക്കനെ വല്ല വണ്ടീം മുട്ട്യാലാ.... പിന്നെല്ലേ അറിയണ്.. ഗഡി സ്വപ്നത്തിലാന്ന്.. പിന്നെപ്പിന്നെ ശീലായി.... 
വന്ന ഒടനെ വടക്കെചായ്പിലെ കട്ടിലീക്കേറി ഒറ്റക്കെടപ്പാ...'' 
പിന്നെ താടിയില്‍ കൈതാങ്ങി ആരോടെന്നില്ലാതെ ചോദിച്ചു..
'' ..ന്നാലും ന്റെ മോന്‍ എവിടിക്കാ പോയ്കളഞ്ഞേ..'' 
അയാളുടെ കണ്ണില്‍ നിന്നും കണ്ണീരിറ്റി..


തട്ടാപ്പറമ്പില്‍ തറവാട്ടിലെ വാസുദേവന്റേയും 
സുമിത്രയുടേയും സീമന്തപുത്രനായ കഥാനായകന്‍ ഗ്രാമത്തിലെ പ്രധാനസ്വപ്നജീവിയായിരുന്നു.. 
വാസുദേവന്‍ ഈയെമ്മെസിന്റെ പാത പിന്തുടര്‍ന്ന് സ്വന്തം ജാതിവാല് മുറിച്ചകളഞ്ഞ 
അസ്സല്‍ നായരാണ്. അത് ആ ഗ്രാമത്തെ ഇടക്കിടെ അയാള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു
ഇട്ടുമൂടാന്‍ പൊന്നുണ്ടായിട്ടും തന്റെ ഭാര്യ സുമിത ഇന്നും കഴുത്തില്‍ പത്തുപവന്റെ ഒരു മാലയും കൈകളില്‍ ഈരണ്ടു പവന്റെ അഞ്ചു വളകള്‍ വീതവും മാത്രം ധരിക്കുന്ന ഒരു തികഞ്ഞ ഗാന്ധിഭക്തയാണെന്നും അയാള്‍ ഓര്‍മ്മിപ്പിച്ചു.. മകനെ കുറിച്ച് മാത്രം അയാള്‍ക്ക് മതിപ്പില്ല.. 
'' ഇന്തൂട്ട് കണ്ടട്ടാ അവന്‍..? തന്തേടേം തള്ളേടേം 
കാശ് കണ്ടട്ടാ..? നയാ പൈസ കൊടുക്കില്യ ഞാന്‍.. ഒര് സ്വപ്നാടനക്കാരന്‍.... ഥൂ..'' 

പക്ഷേ 
സ്കൂളിലവന്‍ ഗോപിമാഷിന്റെ പ്രിയപ്പെട്ട മധുവാണ്.. മാഷ് അവനെ '' മധുവേ..'' എന്ന്  കാവ്യാത്മകമായി വിളിക്കും.
അത് കേട്ട് സ്വപ്നലോകത്തുനിന്നവന്‍ 
ഞെട്ടിയുണരും.. 
മാത്തമാറ്റിക്‍സിലെ അതിസങ്കീര്‍ണ്ണസമവാക്യം ചൊല്ലാന്‍ മാഷ് ചിരിച്ചുകൊണ്ട് ആവശ്യപ്പെടും
തെല്ലും ചിന്തിക്കാതെ അവനത് പറയും.. 
'' ശരി.. അപ്പോ നീ നിന്റെ സ്വപ്നലോകത്തേക്ക് തന്നെ പൊയ്ക്കോ..ആ കടലില് മുങ്ങിത്തപ്പുമ്പൊ വല്ല നിധീം കിട്ട്യാല് ഒരു പങ്ക് ഞങ്ങക്കും തരണേ മോനേ..'' 
എല്ലാ ദിവസവും മാഷിന്റെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവനുള്ളതാണ്. ഭക്ഷണശേഷം ആരും കാണാതെ അവന്റെ കവിളില്‍ മാഷ് ചുംബിക്കും.. മാറോട് ചേര്‍ത്ത് പറയും.. 
''ന്റെ മോനാടാ നീ..'' 
ഗോപിമാഷിനും രാധമ്മടീച്ചര്‍ക്കും അവന്‍ മധുമോനായിരുന്നു.. 
.പരീക്ഷകളിലെല്ലാം ഒന്നാമനാണവന്‍.. 
അഞ്ചാംക്ലാസ് മുതല്‍ എല്ലാ ക്വിസ് മത്സരത്തിനും അവനെ മാഷ് പങ്കെടുപ്പിച്ചു. വാശിയോടെ   നേടിവന്ന സമ്മാനത്തെ നോക്കി  '' ഇതാണാ ന്റെ മോന്‍ കൊണ്ട്വന്ന ചമ്മാനം.. കാശൊന്നും തന്നില്ലേ..'' 
എന്ന് പുച്ഛിച്ച അമ്മയോട് പിന്നെ ഒരു വിജയവും പറയാന്‍ അവന്‍ തയാറായില്ല.. 
പഴയ സ്കൂള്‍ബാഗ് നിറച്ചും സമ്മാനങ്ങളായപ്പോള്‍ അതവന്‍ ആക്രിക്കാരന്‍ വറീതേട്ടന് കൊടുത്തു.. 
''ന്റെ മാഷേ.. ആ കുഞ്ഞിമോന്‍ അത്രേം സമ്മാനങ്ങള് തൂക്കാനാ‍ പറഞ്ഞപ്പ ന്റെ  ചങ്കാ  നീറിപ്പോയി.. ഞാനപ്പ തന്നെ കുഞ്ഞപ്പന്‍ചേട്ടനോട് പറഞ്ഞ്.. അങ്ങോര് അതൊക്കെ ചായക്കടേലേക്കാ കൊണ്ട്വോയി.. ഗഡി നമ്മടെ മുത്താണ് മാഷേ..'' 

ശോകമൂകമായിരുന്നു മാഷിന്റെ വീട്.. പതിനെട്ടാംവയസില്‍ പുറപ്പെട്ടുപോകാന്‍ മാത്രം പ്രത്യേകിച്ച് ഒന്നും നടന്നിട്ടില്ല..

'' സഹിക്കണില്ല.. ഞങ്ങടെ മധുമോന്‍..'' 


''അവനൊരു സ്വപ്നാടകനായിരുന്നു.. ഒന്നാന്തരം ചിന്തകന്‍..a passionate thinker.. 
ഒരു സങ്കീര്‍ണ്ണസമസ്യക്ക് വേണ്ടി മാത്രം മണിക്കൂറുകളോളം ചിന്തിച്ചിരിക്കും.. ഊണും ഉറക്കവും ഇല്ലാതെ.. കിളികളോടും കൊച്ചുമൃഗങ്ങളോടും സംസാരിക്കും..മരച്ചില്ലയില്‍ കാല്‍പിണച്ച് തലകീഴായി ആടും.. മലകളോടും കുളത്തിനോടും ഉച്ചത്തില്‍ ചോദ്യം ചോദിക്കും..'' 
മാഷ് കണ്ണുതുടച്ചു.. 
'' എഡിസണാണ് അവന്റെ ഇഷ്ടശാസ്ത്രജ്ഞന്‍..മികച്ച ശാസ്ത്രകാരന്‍മാരെ കുറിച്ചെല്ലാം നല്ല അവഗാഹമായിരുന്നു.. ഒരിക്കലവന്‍ ശാസ്ത്രജ്ഞന്‍ കേക്കുലെയെ കുറിച്ചെന്നോട് പറഞ്ഞു.. ബെന്‍സീന്റെ തന്മാത്രഘടന കിട്ടാനായിട്ട് വല്ലാതെ തലപുണ്ണാക്കിയ കേക്കുലെ ചിന്തിച്ച് ചിന്തിച്ച് മയങ്ങിപ്പോയി..അന്നേരം  കേക്കുലേക്ക് സ്വപ്നത്തിലൂടെ ആ ഘടന ദൃശ്യമാകുകയായിരുന്നു.. സ്വപ്നങ്ങള്‍ വെറും ചിത്രങ്ങളല്ല 
വരാനിരിക്കുന്ന സംഭവങ്ങളുടെ നിദാനങ്ങളാണെന്നും അവന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അമ്പരന്നു..'' 

ഗോപിമാഷ് അവന്റെ മുറിയിലേക്ക് കടന്നു.. 
''ഇതാണ് ഇവിടത്തെ അവന്റെ മുറി..'' 
ഒരു അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന ആ മുറി ഒരു ജീനിയസിന്റേതെന്ന് ആരും പറയില്ല.. 
ഒരു മൂലയിലായി ഒരു രസതന്ത്രലാബും ഉണ്ടായിരുന്നു.. ഒരു സൂക്ഷ്മതയും ശ്രദ്ധയുമില്ലാതെ കെമിക്കലുകളും.. 
'' .. .. അതിനെ പറ്റി അവനോട് ചോദിച്ചാല്‍ രസതന്ത്രത്തിന് വേണ്ടി ജീവിച്ച ഒരു കുടുംബത്തിന്റെ കഥ പറയും അവന്‍.. 
പൊളോണിയം കണ്ടുപിടിക്കുകയും പിന്നെ അതിന്റെ ഫലമായി തന്നെ ജീവന്‍ വെടിയുകയും ചെയ്ത മാഡം ക്യുറിയുടെ കഥ..'' 

തിരിച്ച് കുഞ്ഞപ്പന്‍ചേട്ടന്റെ ചായക്കടയിലെ വടക്കേചായ്പിലേക്ക് തന്നെ പോകാം..

സ്വപ്നാടനം കഴിഞ്ഞെത്തുന്ന മാധവന്‍കുട്ടി ആ മുറിയുടെ ചുമരില്‍ എന്തൊക്കെയോ കുറിച്ചിടാറുണ്ട്..ഇംഗ്ലീഷിലും മലയാളത്തിലുമായി എന്തൊക്കെയോ.. 
'' അതൊക്കെ പഠിച്ചെങ്കി  നമ്മ കളക്ടറായ്ട്ട്ണ്ടാവൂലെ ഗഡീ..'' 

കുനുകുനായെന്ന എഴുത്തുകള്‍..വളരെ ശ്രദ്ധിച്ചാല്‍ പലതും വായിക്കാം..ഗഹനമായ രസതന്ത്രസമസ്യകളും രാസഘടനകളും കൊണ്ട് ആ ചുമര് സമൃദ്ധമായിരുന്നു..

'' ദിദാണ് അവസാനത്തെ എഴ്ത്ത് '' 

അയാള്‍ ചൂണ്ടിയ ദിക്കിലേക്ക് കണ്ണുകളയച്ചു.. 

'' എന്റെ സ്വപ്നാടനത്തിന് ആകാശമാണ് അതിര് '' 

'' വീട്ടീന്ന് പൊറപ്പെട്ടാ ഗഡി ഈ ചായപ്പീട്യ വരെയേ വരുള്ളൂ..

ഒരീസം അവന്‍ പറയേണ്.. 
'' കുഞ്ഞപ്പന്‍ ചേട്ടന്‍  Royal society ന്ന് കേട്ടട്ട്ണ്ടോ..? '' 

''ദെന്താദ് ...റോയല്‍ ഇന്‍ഫീല്‍ഡ് കേട്ടീണ്ട്..അത് വലിയ കാട്ടുപോത്ത് പോലത്ത മോട്ടോര്‍ സൈക്കിളല്ലേ.... ഇനിക്കൊന്നും അറിയാന്‍പാടില്ല..'' 

''ശാസ്ത്രജ്ഞന്‍മാര്ടെ ക്ലബ്ബാ.. ഒരിക്ക ഞാനും അതില് മെമ്പറാകും..'' 

''പിന്നല്ലാണ്ട്.. ഇന്റെ മോന്‍ പുല്യല്ലേ..''
ചുമരിന്റെ ഒരുകോണില്‍ വലിയ അക്ഷരത്തില്‍ അവനത് എഴുതിവെച്ചിട്ടുണ്ടായിരുന്നു..

............................................................................

കോട്ടും സുട്ടും ധരിച്ച ഒരു പതിനെട്ട് വയസുകാരന്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി..ഉറക്കം തൂങ്ങിയ കണ്ണുകളുമായി അവന്‍ പുറപ്പെടാന്‍ തയാറായി നില്‍ക്കുന്ന ട്രെയിനില്‍ കയറി.. 

S11 എന്ന റിസര്‍വ്വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ അവനിരുന്നു..ജനലരികിലെ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകള്‍ കണ്ട് മയങ്ങിപ്പോയി

'' യെസ് ടിക്കറ്റ്‌..'' 
ടിക്കറ്റ് എക്സാമിനര്‍ അവനെ തട്ടിവിളിച്ചു.. 
അവന്‍ ബാഗ് തുറന്ന് ഒരു കുറിപ്പ് അയാള്‍ക്ക് നേരെ നീട്ടി.. അയാളത് വായിച്ചു.. 
'' എന്തായിത്.. എന്ത് പാസാണിത്..? ഇതൊന്നും പറ്റില്ല..'' 
അവനൊന്നും മിണ്ടിയില്ല.. 
അടുത്ത സ്റ്റേഷനെത്തും വരെ അയാളും ഒന്നും മിണ്ടിയില്ല.. 
സ്റ്റേഷനെത്തി.. അയാള്‍ അവനെയും കൂട്ടി സ്റ്റേഷന്‍മാസ്റ്ററുടെ അടുത്തെത്തി.. 
അയാളാ കുറിപ്പ് മാസ്റ്റര്‍ക്ക് കൈമാറി.. 
ആ കത്ത് വായിച്ച് അയാളറിയാതെ എഴുന്നേറ്റു.. 
അവന്റെ നേരെ ഹസ്തം നീട്ടി.. 
''വെല്‍ക്കം സര്‍.. വി ആര്‍ പ്രൗഡ്..'' 
മാധവന്‍കുട്ടി അവരുടെ നേരെ തിരിഞ്ഞു.. 
''ഇവിടെ നിന്ന് മുംബെക്ക്.. അവിടെ നിന്ന് ഇംഗ്ലണ്ടിലേക്ക്.. റോയല്‍സൊസൈറ്റി.. 
That is my destiny.. '' 

ഉപചാരത്തോടെ മാധവന്‍കുട്ടി ആനയിക്കപ്പെട്ടു.. 
നെറ്റിക്കണ്ണുമായ് തീവണ്ടി കുതിച്ചുപാഞ്ഞു..
ഒരു സ്വപ്നാടകനെ പോലെ.. 

...............................................................................

''ശരിയാ.. മൂന്നാലാഴ്ചയായി ഇവിടത്തെ കമ്പ്യൂട്ടറിലിരുന്ന് അവനെന്തൊക്കെയോ ചെയ്യണുണ്ടായിരുന്നു.. ആരോടൊക്കെയാ ഇംഗ്ലീഷില്‍ സംസാരിക്കണതും കേട്ടു.. 
അത് ഇതായിരുന്നല്ലേ..'' 

ഗോപിമാഷ് ചായക്കടയുടെ സന്തോഷവേദിയില്‍ തെല്ലുച്ചത്തില്‍ തന്നെ പറഞ്ഞു.. 

'' അവന്‍ പറയാറ്ണ്ട്.. അവന്റെ എല്ലാ സൊപ്നാടനത്തിലും ഈ കുഞ്ഞപ്പന്ണ്ടാകുംന്ന്..അവന്‍ സ്വപ്നങ്ങളെഴുതിവെച്ച പുസ്തകമാ മാഷേ.. 
ഒന്നാമത്തെ സൊപ്നാടനം ഞങ്ങക്കും വേണ്ടി വായിക്ക് മാഷേ..'' 

മാഷ് ചുവന്ന ചട്ടയുള്ള ഒരു പുസ്തകം കയ്യിലെടുത്തു.. 

*മാധവന്‍കുട്ടിയുടെ സ്വപ്നാടനങ്ങള്‍* '' 


പന്ത്രണ്ടാം വയസിലെ ഒരു സ്വപ്നാടനം.. 
*******************************

തീ കൊണ്ടുള്ള ഒരു ഗോളം എനിക്ക് മുന്നില്‍.. അതിനെ പിന്തുടര്‍ന്ന് ഞാനും.. ആവണിക്കരയാകെ കത്തിയെരിയുകയാണ്
എന്റെ വീടും അച്ഛന്റെ നോട്ടുകെട്ടുകളും അമ്മയുടെ ആഭരണപ്പെട്ടിയും ഒക്കെ തീയിലെരിയുന്നു.. എനിക്കതിനെ തൊടാനാകുന്നില്ല.. ഞാനെത്തുമ്പോഴേക്കും അത് അകന്നുപോകുന്നു.. 
അതെന്താ കുഞ്ഞപ്പന്‍ ചേട്ടനെ മാത്രം തീയെരിക്കാത്തത്. അവിടെയെത്തിയപ്പോള്‍ അത് ആ സമാവറിലേക്ക് ഓടിയൊളിച്ചു..'' 
'' ഇന്തൂട്ടാ മോനേ.. ഇന്തൂട്ടാ നിനക്ക് വേണ്ടത്.. ?'' 
ആ പുഞ്ചിരിയിലാണ് ഞാനുണര്‍ന്നത്.. 

മാധവന്‍കുട്ടിയുടെ സ്വപ്നാടനങ്ങള്‍ തുടരുകയാണ്..


....ശുഭം...

3 comments:

  1. ഒരു ചായക്കട മനുഷ്യരെ ബന്ധിപ്പിക്കുന്ന പോലെ ഒരു ദേവാലയവും മനുഷ്യനെ ബന്ധിപ്പിക്കുന്നില്ല...
    കടപ്പാട്: ബോബി അച്ഛൻ

    ReplyDelete
  2. സൂപ്പർ ഉറക്കത്തിലെണീറ്റ് നടക്കണ ഗഡികളെ എല്ലാവരും വളരെ മോശമായിട്ടും കളിയാക്കിയിട്ടും ആണ് കേട്ടിട്ടുള്ളത് സിനിമകളിൽ പോലും ഇവിടെ നമ്മുടെ മാധവനെ കൊണ്ടെത്തിച്ച ലെവൽ അസാധ്യമായ കാഴ്ച്ചപാട് തന്നെ..
    പശ്ചാത്തലം വളരെ നന്നായിട്ടുണ്ട്
    മമ്ടെ തൃശൂർ സ്റ്റൈല് ണപ്പായി പറഞൂട്ടാ ചുള്ളാ..

    ReplyDelete