കഥജീവിതം
ഞാൻ അറബിക്കഥയിലെ
രാജകുമാരിയാണ്....
മുത്തശ്ശി ചൊല്ലിയ കഥകളിൽ
എനിക്കായ് ഒരു രാജകുമാരൻ
വെള്ളക്കുതിരമേൽ വരും
ചിറകിനടിയിലൊളിപ്പിച്ച
കുറിമാനവുമായ്
അവനെത്തും മുൻപേ
വെളുത്ത പക്ഷിയെത്തും...
അസ്തമിക്കാത്ത കിനാവുകൾക്കു
മേൽ കാലം പറന്നപ്പോൾ
മുത്തശ്ശി പഴങ്കഥക്കൂട്ടിലേക്ക്
നടന്നുമറഞ്ഞുപോയ്..
ചതുരപ്പെട്ടികളിൽ
സന്ദേശങ്ങൾ പച്ചകത്തിച്ച
അനേകം രാത്രിക്ക് ശേഷം
മുഖമില്ലാതിരുന്ന രാജകുമാരൻ
നിലാവൊളിച്ചരാത്രിയിൽ
നിഴലായി വന്നു
നിലാവായ് പൊതിഞ്ഞു
രക്തവർണ്ണത്തിൽ ഒരു
പ്രഭാതമുണർന്നപ്പോൾ
കച്ചയൊഴിഞ്ഞൊരു കട്ടിൽ
കഥപറയുന്നുണ്ടായിരുന്നു
കഥകൾ എത്ര വേഗമാണ്
മാറിപ്പോയത്.....
ഗന്ധർവന്മാർ അങ്ങനെയാണത്രെ
എല്ലാം കവർന്നു രാത്രിക്ക്
ശേഷം അവർ മടങ്ങിപ്പോകുമത്രേ....
അനന്തരം പച്ചവെളിച്ചത്തിനു
ഉടമയുണ്ടായില്ല...
ഞാനിപ്പോഴും വെളിച്ചവുമായി
കാത്തിരിപ്പാണ്....
കുവ

No comments:
Post a Comment