Sunday, 19 March 2017

പെൺഡ്രൈവിനെക്കുറിച്ച് -ഉണ്ണിക്കൃഷ്ണൻ കാസ്റ്റ്‍ലെസ്സ്

 
                                                                                                                                                                                                                                                                                                                                                                                          







ഉണ്ണിക്കൃഷ്ണൻ കാസ്റ്റ്‍ലെസ്സ്
ജോലിയും കൂലിയും ദുബായിൽ. രണ്ടു വർഷം പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിലെ മാസ്സ് കമ്മ്യൂണിക്കേഷൻ 
വിഭാഗത്തിൽ ബിരുദാനന്തര ബിരുദം.നന്നായെഴുതുന്ന കവികൾ വേറെയുണ്ടെന്നറിഞ്ഞപ്പോൾ ആ പണി നിർത്തി.
 കവിത വായന പ്രധാന പണി.കുറച്ചുകാലം മാധ്യമത്തൊഴിലാളിയായിരുന്നു. ജോലിക്കൂടുതലും കൂലിക്കുറവുമായപ്പോൾ
 അപ്പണി നിർത്തി.ഇപ്പോൾ അനിവാര്യമായ പ്രവാസകാലം, ദുബായിയിൽ മീഡിയ റിസർച്ച് അനലിസ്റ്റ് ...




പെൺഡ്രൈവിനെക്കുറിച്ച്...
...സര്‍ഗാത്മക ദുരന്തത്തിന്റെ പരോളിറക്കം

മഞ്ഞത്ത് വച്ച പഞ്ഞിക്കെട്ടുപോലെയാണ് കനമുള്ള കവിത.ജലത്തുള്ളികള്‍ ഒന്നിന് പുറകെ ഒന്നായി അട്ടിനിരക്കുമ്പോള്‍  മണ്ണോട് പിന്നെയും പിന്നെയും  അമര്‍ന്നിരിക്കുകയും എന്നാല്‍ പിഴിഞ്ഞെടുക്കും വരെ ഉള്ളില്‍ ഒളിപ്പിച്ച തണുപ്പിന്റെ വ്യാപ്തി അത്ഞാതമായി തുടരുകയും ചെയ്യുന്നു.
കവിത, അത് ഒറ്റവാക്കില്‍ ഒതുങ്ങിയാല്‍ പോലും വായിച്ചു വെറുതെ തള്ളാനുള്ള ഒരു  സാധ്യതയും അവശേഷിപ്പിക്കാതെ ഒന്നിനുപുറകെ ഒന്നായി ആശയങ്ങളും അര്‍ത്ഥങ്ങളും തികട്ടി വരുന്നതായാല്‍ അത് സഫലമാകുന്നു.ചെവിയില്‍ ചേര്‍ത്തുപിടിച്ചാല്‍ കടലിരമ്പം കേള്‍ക്കുന്നതുപോലെ ഉള്ള അനുഭവമാണ് എ വി സന്തോഷ്‌ കുമാറിന്റെ ‘ പെണ്‍ഡ്രൈവ്’ എന്നാ ഹൈക്കു കവിതാ പുസ്തകം വായിക്കുമ്പോള്‍ ഉണ്ടാകുന്നത്.
നിരവധി ആവശ്യങ്ങളുടെ മൂര്‍ച്ചയെ ഒരു പേനാക്കത്തിയിലെക്ക് തട്ടിയും തടവിയും ഒതുക്കുന്ന കൊല്ലന്റെ തന്ത്രവും കയ്യടക്കവും ഭാവനയുമാണ്,ആശയങ്ങളെ ഹൈക്കു കവിതകളുടെ ഉമ്മറങ്ങളിലേക്ക് വഴിതെളിക്കാന്‍ കവി ഉപയോഗിച്ചിരിക്കുന്നത്.അനുസരിക്കാത്ത വാക്കുകളോട് കണ്ണുരുട്ടിയും ചിലയിടങ്ങളില്‍ ചെവിക്കുപിടിച്ചും തന്നെയാണ് അനുസരണയുള്ള നക്ഷത്രക്കുഞ്ഞുങ്ങളയി ഓരോ കവിതയും കവി കെട്ടിതീര്‍ക്കുന്നത്. എങ്ങനെ എഴുതുന്നു എന്നും എന്ത് എഴുതുന്നു എന്നും ഒരുപോലെ പ്രസക്തമാകുന്ന കവിതകള്‍ .
            കവി കവിതയെ അടയാളപ്പെടുത്തുന്നത് ശ്രദ്ധിക്കുക
           കവിത
         ----------
 കഷ്ടത്തടവറയില്‍ നിന്നും
സര്‍ഗാത്മക ദുരന്തത്തിലേക്ക്
പരോളിറക്കം .
കഷ്ട തടവറയില്‍ ആണെന്ന ബോധ്യത്തില്‍ നിന്നും സര്‍ഗാത്മക ദുരന്തത്തിലേക്ക് പരോളിറങ്ങുന്നതാണോ കവിയുടെ കവിത എന്ന ചോദ്യം തന്നെയാണ് ഈ കവിത മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.അത് വഴിതെളിക്കുന്നതാകട്ടെ പുതുകവിതകളുടെയും എഴുത്തുരീതികളുടെയും വിമര്‍ശനാത്മകമായ സമീപനങ്ങളിലെക്കും അതല്ലെങ്കില്‍ കവിയുടെതന്നെ കാഴ്ച്ചപ്പടുകളിലെക്കുമാണ്.
            സ്വന്തം കനത്തെ
            ഭാരമില്ലായ്മയാക്കി
            പറക്കും പക്ഷികള്‍
            കനമില്ലായ്മ ഭാരമാക്കി
            നടക്കും മനുഷ്യര്‍ .
  പുതിയ കാലത്തെ മനുഷ്യനെ അടയാളപ്പെടുത്തുന്നതില്‍ , നിലനില്‍ക്കുന്ന എല്ലാ കാഴ്ച്ചപ്പാടുകളെയും കവിഞ്ഞു നില്‍ക്കുന്നു കവി. മനുഷ്യന്റെ സാമൂഹികാവസ്തകളെ പോഷിപ്പിക്കുന്ന രാഷ്ട്രീയം,വ്യക്തിവികാരങ്ങള്‍ ,ബന്ധങ്ങള്‍ ,പ്രത്യയശാസ്ത്രം-അങ്ങനെ എല്ലാറ്റിനോടും വല്ലാത്തൊരു നട്ടെല്ലുറപ്പോടെ തല ഉയര്‍ത്തിനിന്ന് കയര്‍ക്കുന്നു ഈ വരികള്‍ . ചുറ്റുപാടുകളോടുള്ള കവിയുടെ സമീപനം തന്നെയാണ് അറിഞ്ഞോ അറിയാതെയോ കവി സ്വയം പ്രഖ്യാപിക്കുന്നത്.
            പെരുമഴയത്ത് അനുസരണയുടെ എല്ലാ അതിരും ഭേദിച്ച് മഴവെള്ളം ഒഴുകുന്നതുപോലെ ഈ കവിതകളില്‍ നിന്ന് ഉറവയെടുക്കുന്ന ആശയങ്ങളും വികാരങ്ങളും പലവഴിക്കായി കുത്തിയോഴുകുന്നു.എത്ര കൊത്തിയെടുത്താലും ബാക്കിയാകുന്ന ഉപ്പളങ്ങളിലെ വെയില്‍ തിളക്കം പോലെ ആശയങ്ങള്‍ പിന്നെയും പിന്നെയും ബാക്കി നിര്‍ത്തുന്നുണ്ട് ഓരോ കവിതയും.ചിലതില്‍ നീറ്റലാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്ന് മാത്രം.
തലക്കെട്ട് വിഴുങ്ങിയ കവിതയ്ക്കപ്പുറം കവിത വിഴുങ്ങിയ ആശയങ്ങളെ ഒരു ഭിഷഗ്വരന്റെ  സൂക്ഷമതയോടെ ഓപ്പറേറ്റ് ചെയ്തെടുക്കാനുള്ള താക്കോല്‍ ഓരോ വായനക്കാരനിലും അവനറിയാതെ എല്പ്പിക്കുന്നുണ്ട് കവി.അതെ, പെൻഡ്രൈവ് പോലെ ഒരു റിമൂവബിൾ ഡിവൈസ് അല്ല എ വി സന്തോഷ്‌ കുമാറിന്റെ പെണ്‍ഡ്രൈവ്.

പെണ്‍ഡ്രൈവ് -എ വി സന്തോഷ്‌ കുമാർ
 (ഹൈക്കുകവിതകൾ)
ഇന്‍സൈറ്റ് പുബ്ലിക്കേഷൻസ്, കോഴിക്കോട്
വില 90 രൂപ 



No comments:

Post a Comment