സ്മിത സജീവന്‍
തൃശൂർ പെരിങ്ങോട്ടുകര സ്വദേശി
പുണ്യം
മറക്കുവാനായിരുന്നെങ്കിലെൻ പുണ്യമേ
മധുരമായ് ചിരിച്ചതന്നാർക്കുവേണ്ടി
പാഴ്മുളംതണ്ടിനെയോടക്കുഴലാക്കി
ചൊടികളിലമർത്തിയതെന്തിനായി
മുഖമൊന്നുവാടിയാലറിയാതെ വന്നു നീ
നഖമുനയാലൊരു നടനമാടും
കരടൊരു കളവായി കൺകളിൽ വീണാലും - നിൻ
കരതലമതിൻ മീതെ കളം വരയ്ക്കും
നിദ്രാവിഹീനങ്ങളാകും നിശയിലെ
നിരുപമസൗന്ദര്യമെന്നും നീയെ
നിർമ്മാല്യപൂജ തൊഴുതുമടങ്ങുമ്പോൾ
നയനങ്ങൾ തേടുന്ന നളിനം നീയെ
ഇനിയൊരു ശിശിരത്തിൻ തേരിലേറിയെന്റെ
ഇതളുകൾ പൊഴിയുമ്പോൾ നീ വരുമോ ?
ഇണക്കവു പിണക്കവും തീർന്നൊരാവേളയിലെൻ
ഇമപ്പീലിയൊന്നു തഴുകുമോ നീ ?
സ്മിത
സജീവന്‍
No comments:
Post a Comment