Sunday, 23 April 2017

ദാമ്പത്യം-ശരൺ പ്രകാശ്





















ശരൺ പ്രകാശ്
തൃശ്ശൂർ സ്വദേശിയാണ് 
പ്രവാസി ,സൗദിയിൽ ICAD എന്ന കമ്പനിയിൽ
 ക്വാളിറ്റി എൻജിനിയർ ആണ്.



ദാമ്പത്യം
'അയ്യാ... ഇങ്ക ആക്രി ഏതാവത് ഇറുക്കാ"?

ഉമ്മറപ്പടിയിൽ പത്രം വായിച്ചിരിക്കവേയാണ് ഞാൻ അത് കേട്ടത്...

പത്രം മാറ്റി ഞാൻ മുറ്റത്തേക്ക് നോക്കി... കള്ളിമുണ്ടും നരച്ച ബനിയനും ധരിച്ച ഒരു തമിഴൻ.... കൂടെ മുഷിഞ്ഞ വേഷം ധരിച്ച ഒരു സ്ത്രീയും, കുട്ടിയും അയാൾക്കരികിൽ ചുറ്റിലേക്കും കണ്ണോടിച്ചു നിൽക്കുന്നുണ്ടായിരുന്നു...

''ഇവിടെ ഒന്നുമില്ല...'' 

ഇല്ല എന്ന അർത്ഥത്തിൽ കൈകളുയർത്തിക്കൊണ്ടു ഞാൻ പറഞ്ഞു...

''അപ്പാ.... അങ്കെ...''

കൂടെ നിന്നിരുന്ന കുട്ടി അയാളെ തോണ്ടി വിളിച്ച് പറമ്പിലെ ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി... അവിടെ വീടുപണി കഴിഞ്ഞപ്പോൾ അവശേഷിച്ചതെല്ലാം കൂട്ടിയിട്ടിരുന്നു...

''തെരിയും സാർ... ഉങ്കൾക്ക് എങ്ക മാതിരി ആളുങ്കളെ ഭയം താനേ... നീങ്ക നെനച്ച മാതിരി റൊമ്പ തിരുട് പസങ്ക ഇന്ത ഊരിലെ സുറ്റിയിട്ടിറുക്ക്.. ആന നാങ്ക അപ്പടി കെടയാത്... ഉങ്കളുക്ക് ഭയം ന്ന വിട്ടിടുങ്കെ സാർ...''

കൈകൂപ്പി വികാരഭരിതമായ സ്വരത്തോടെ തല താഴ്ത്തി അയാൾ തിരിഞ്ഞു നടന്നു...

ഒരുപക്ഷേ അയാൾ പറഞ്ഞത് ശരിയാകണം... ആക്രി സാധനങ്ങൾ ഒരുപാടുണ്ടായിട്ടും എന്റെ ഭയം ആയിരുന്നു ഒന്നുമില്ല എന്ന് പറയാൻ എന്നെ തോന്നിപ്പിച്ചത്... നാട്ടിലെ കളവുകളിലും പീഡനങ്ങളിലും അന്യസംസ്ഥാനക്കാരുടെ പങ്ക് ഏറി വരുന്ന ഈ സാഹചര്യത്തിൽ  ഏതൊരു മനുഷ്യനും ചിന്തിക്കുന്നതേ ഞാനും ആ നിമിഷം ചിന്തിച്ചുള്ളൂ....

''അണ്ണാച്ചി....''

തിരിഞ്ഞു നടക്കുന്നവരെ ഞാൻ നീട്ടി വിളിച്ചു...

''നിങ്ങളു പറഞ്ഞത് ശരിയാണ്... പേടികൊണ്ടു തന്നെയാണ്... അത് പക്ഷേ നിങ്ങൾ അന്യദേശക്കാരോട് മാത്രമല്ല.... സ്വന്തം നാട്ടുകാരെയും വീട്ടുകാരെയും പോലും പേടിക്കേണ്ട കാലമാണ് ഇന്ന്...

ആ കൂട്ടിയിട്ടതിൽ നിന്നും നിങ്ങൾക്കാവശ്യമുള്ളതെല്ലാം എടുത്തോളൂ.. ...''

ദൂരേക്ക് കൈ ചൂണ്ടി ഞാൻ അത് പറയുമ്പോൾ അവരുടെ കണ്ണുകളിൽ സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു...

നന്ദിയും പറഞ്ഞ് അവർ അങ്ങോട്ട് നടന്നുനീങ്ങി...

''ആരാ ഏട്ടാ അവിടെ....''???

എന്റെ സംസാരം കേട്ടാവണം അകത്തുനിന്നും ഭാര്യ വിളിച്ചു ചോദിച്ചു...

''നിന്റെ മാമനും അമ്മായീം മോനും വന്നിട്ടുണ്ട്...''

പറഞ്ഞുതീരും മുൻപേ പുഞ്ചിരിച്ച മുഖവുമായി അവൾ ഉമ്മറത്തെത്തി...

''എവിടെ??"

''ദേ... അവിടെ...''

ആക്രി സാധനങ്ങൾ പെറുക്കി കൂട്ടുന്നവർക്ക്‌ നേരെ തല തിരിച്ച് ഞാൻ പറഞ്ഞു...

കണ്ണിറുക്കി അവളെന്നെ നോക്കി...

''എന്ത് പറഞ്ഞാലും എന്റെ കുടുംബക്കാരെ കളിയാക്കിയാലേ നിങ്ങൾക്ക് സമാധാനമാകൂ അല്ലേ..''

കലിതുള്ളിയവൾ അകത്തേക്ക് നടന്നു...

''അതേടി... നിന്നെപ്പോലെ ഒരെണ്ണത്തിനെ എന്റെ തലയിൽ കെട്ടിവെച്ച അവരെ ഇനിയും ഞാൻ പറയും...''

അഴിഞ്ഞു തുടങ്ങിയ മുണ്ടിന്റെ കുത്തൊന്നു മുറുക്കി, പത്രവും കയ്യിലെടുത്ത് ഞാൻ വായന തുടർന്നു...

ആക്രി പെറുക്കുന്നവരുടെ ചിരിയും കളിയും കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്...      ചുട്ടുപൊള്ളിക്കുന്ന വെയിലിനെ വക വെക്കാതെ പരസ്പരം സഹായിച്ച് ഒരുമയോടെ അവർ ആക്രിപെറുക്കുന്നത് ഒരു കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു...

''എന്ന സാർ... എങ്കളേയേ പാത്തിട്ടിർക്ക്... ഏതാവത് തിരുടുമെൻട്ര ഭയമാ        ?'

എന്റെ നോട്ടം കണ്ടിട്ടാവണം ഒരു ചെറുചിരിയോടെ അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു...

''ഏയ്... അപ്പടി ഒന്നും അല്ല അണ്ണാച്ചി..... നിങ്ങള് നല്ല സന്തോഷമായിട്ട് ഒരുമിച്ചു ജോലി ചെയ്യുന്നത് പാത്തപ്പോഴുള്ള  ഒറു കൗതുകം... നാനും എന്റെ ഭാര്യയും ഇപ്പടിയൊന്നും ഒരുമിച്ചു വേല ചെയ്തിട്ടില്ല... കളിച്ചിട്ടില്ല.. സിറിച്ചിട്ടില്ല... ''

അറിയാവുന്ന തമിഴ് വാക്കുകൾ കൂട്ടി ചേർത്ത് ഞാൻ അത് പറയുമ്പോൾ അയാൾ ചിരിക്കുന്നുണ്ടായിരുന്നു... ഒരുപക്ഷേ എന്റെ തമിഴിലുള്ള സംസാരം കേട്ടിട്ടായിരിക്കുമോ!!!.. അല്ലേലും, വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന അന്യദേശക്കാർക്ക് നമ്മളെക്കാൾ നന്നായി നമ്മുടെ ഭാഷ കൈകാര്യം ചെയ്യാൻ കഴിയാറുണ്ട്...

''സാർ... എങ്കളുടേത് വന്ത് ലവ് മാരേജ്.. ഊരിലെ ഒരു ചിന്ന വ്യവസായിയുടെ മക അവ... നാൻ അങ്കെ ആക്രി ബിസ്സിനെസ്സ് പണ്ണിട്ടിറുന്തേൻ... ദിനവും പാത്ത് പാത്ത് എപ്പടിയോ കാതലാച്ച്... എങ്ക വീട്ടിലും അവ വീട്ടിലും ഒത്തുക്കലെ... റൊമ്പ പ്രച്ഛനയായിടിച്ച്... അപ്പൊറോം അവ വീട് വിട്ട് യെൻകൂടെ കെളമ്പി വന്തിട്ടേൻ..''

തന്റെ പ്രണയകഥ പറയുമ്പോൾ ആ വയസ്സിലും അയാളുടെ മുഖത്തൊരു നാണം അല തല്ലുന്നുണ്ടായിരുന്നു... അതങ്ങനെയാണ്... ഏതുകാലത്തും സ്വന്തം പ്രണയത്തെകുറിച്ചോർക്കുമ്പോൾ അറിയാതെ നമ്മൾ ചെറുപ്പമായിപ്പോകും...

''യാരുമേ ഇല്ലേനാലും നാങ്ക റൊമ്പ സന്തോഷമാ വാഴ്ന്തിട്ടിരുന്തേൻ.. കൊളന്ത പുറന്തതുക്കപ്പൊറോം ഒരു നാൾ എനക്കൊരു  ആക്സിഡന്റ് ആയിടിച്ച്... ഓപ്പറേഷൻ വെണോംന്നു സൊന്നേ.. ആന യാരുമേ തിരുമ്പി പാക്കലെ... അവ മട്ടുംതാ ഇരുന്തേ... എന്നുടെ ബിസ്സിനെസ്സ് അതിനാലെ നിൻട്രുപ്പോയിടിച്ച്... എന്ന പണ്ണുംന്നു തെരിയാമേ ഇറുക്കുമ്പോത് അവ താൻ എന്നുടെ കൂടെയിരുന്ത് ഇന്ത പുതു വാഴ്കക്കു സപ്പോർട്ട് കൊടുത്തത്... 

ഇപ്പൊ ഊരിലെ തിരുമ്പ അന്ത ബിസ്സിനസ്സ് ആരംഭിക്കറുത്ക്കു യോസനെ പണ്ണിട്ടിറുക്ക്... മുടിയും സാർ... അവ കൂടെയിരുന്താൽ എനക്കിന്ത ഉലകമേ ജയിക്കമുടിയും...

പൊണ്ടാട്ടിനാ അപ്പടിതാൻ സാർ... നമ്മള്ക്ക് എന്ന പ്രച്ഛന വന്താലും അവ മട്ടും താൻ നമ്മ കൂടെവേ ഇറുക്കും...''

ഒരു പുഞ്ചിരിയോടെ തന്റെ ഭാര്യയേയും നോക്കി അയാൾ അതുപറയുമ്പോൾ ജീവിതത്തിൽ ഇന്നോളം അറിയാതെപോയ പലതും ഞാൻ ആ നിമിഷം തിരിച്ചറിയുന്നുണ്ടായിരുന്നു...

മടിക്കുത്തിൽ നിന്നും അയാൾ എനിക്ക് നേരെ പൈസ എടുത്ത് നീട്ടിയപ്പോൾ ഒരു പുഞ്ചിരിയോടെ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി, അയാളുടെ ലക്ഷ്യങ്ങൾ എത്രയും വേഗം നേടിയെടുക്കാനാകട്ടെ എന്നാശംസിച്ച്,, ഞാൻ വീടിനകത്തേക്ക് കടന്നു..

പിന്നാമ്പുറത്തെ അലക്കുകല്ലിൽ തുണികളുമായി മല്ലിടുന്ന ഭാര്യയുടെ അടുത്തെത്തി ഒരു പുഞ്ചിരിയോടെ ബക്കറ്റിൽ നിന്നും തുണികളെടുത്തു ഞാൻ അഴയിലിടുമ്പോൾ ലോകാത്ഭുതമെന്ന പോലെ അവൾ മിഴിച്ചുനിൽപ്പുണ്ടായിരുന്നു...

''ദാമ്പത്യം എന്തെന്നറിയാൻ ആ ആക്രിക്കാരൻ വേണ്ടി വന്നൂട്യേ..      അവരുടെ ജീവിതത്തീന്നും മ്മക്ക് ഒരുപാട് പഠിക്കാനുണ്ട് ട്ടാ.... സത്യത്തിൽ അവരായിരുന്നു നിന്റെ മാമനും അമ്മായീം ആകേണ്ടവർ...''

ഒരു കള്ളച്ചിരിയോടെ ഞാനതു പറഞ്ഞതും,     മിഴിച്ചുനിന്നിരുന്ന കണ്ണുകൾ ചുളിച്ചവൾ അടുത്തിരുന്ന ബക്കറ്റിലെ വെള്ളം എന്റെ തലയിൽ കമഴ്ത്തിയതും ഒരുമിച്ചായിരുന്നു... പക്ഷേ അതേ വേഗതയിൽ ഓടി വന്നവൾ സാരി തലപ്പുകൊണ്ട് തലയിൽ നിന്നും വെള്ളം തുടച്ചു മാറ്റുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു ആ ആക്രിക്കാരന്റെ വാക്കുകൾ...

പൊണ്ടാട്ടിനാ അപ്പടിതാൻ സാർ... നമ്മള്ക്ക് എന്ന പ്രച്ഛന വന്താലും അവ മട്ടും താൻ നമ്മ കൂടെവേ ഇറുക്കും..
ശരൺ പ്രകാശ്

1 comment:

  1. അത് താൻ താ പൊണ്ണാട്ടി.. Nice story

    ReplyDelete