Thursday, 13 July 2017

നീലക്കൊടുവേലിയുടെ കാവൽക്കാരി-പുസ്തകാസ്വാദനം-തയ്യാറാക്കിയത്-ശിവശങ്കരൻ ബി വി














ശിവശങ്കരൻ ബി വി



പുസ്തകാസ്വാദനം-നീലക്കൊടുവേലിയുടെ കാവൽക്കാരി
നീലക്കൊടുവേലിയുടെ കാവൽക്കാരി

നോവൽ

ഡോ.ബി.സന്ധ്യ ഐ.പി.എസ്

മാതൃഭൂമി ബുക്സ്

തയ്യാറാക്കിയത് :
ശിവശങ്കരൻ ബി വി

കേരളത്തിലെ കഴിവുറ്റ ജനകീയ പോലീസ് ഓഫീസർ എന്നറിയപ്പെടുന്ന ഡോ .ബി.സന്ധ്യ ഐ.പി.എസിന്റെ ആത്മകഥാംശമുള്ള നോവലാണ് 'നീലക്കൊടുവേലിയുടെ കാവൽക്കാരി' .

മീനച്ചിലാറിന്റെ കരയിലെ കണിയാരം ഗ്രാമത്തിന്റെയും ഗ്രാമവാസികളുടെയും കഥയാണ് കഥാകാരി ഇവിടെ പങ്കുവെയ്ക്കുന്നത് ..
ചെറുവള്ളിയിലെ സുജാത എന്ന പെൺകുട്ടിയുടെ ജീവിതവും കാഴ്ചപ്പാടുകളുമാണ് നോവലിൽ നിറഞ്ഞു നിൽക്കുന്നത് .
ആഖ്യാനഭംഗിയുടെ മികവ് തുടക്കത്തിൽ മാധവിക്കുട്ടിയുടെ രചനകളെ ഓർമ്മിപ്പിക്കുന്നുവെങ്കിലും നോവലിന്റെ അവസാനം വരെ ആ മികവ് നിലനിർത്താൻ കഥാകാരിക്കാവുന്നില്ല .
അവസാനമാകുമ്പോഴേക്കും ഒരു വിവരണത്തിന്റെ രീതിയിലേക്ക് ഭാഷ മാറുന്നു .

നല്ലൊരു പരിസ്ഥിതി ദർശനവും കഥാകാരിയിവിടെ പങ്കുവെക്കുന്നു .കേരളീയ പ്രകൃതിക്കു ബാധിച്ച മൂല്യശോഷണം മീനച്ചിലാറിന്റെ തകർച്ചയിൽ കഥാകാരി വരച്ചുകാട്ടുന്നു .
പ്രകൃതിക്കിണങ്ങുന്ന ഒരു ജീവിതരീതിയുടെ ആവശ്യകതയിലേക്കാണ് നോവൽ വിരൽ ചൂണ്ടുന്നതും .

മീനച്ചിലാറിന്റെ കരയിൽ ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറന്നിരുന്ന സുജാതക്ക് നിരവധി ജീവിത പ്രശ്നങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു .
ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട അവൾക്ക് എല്ലാം നൽകിയത് അമ്മാവൻ അച്യുതൻ പിള്ളയായിരുന്നു .

അമ്മാവന്റെ മരണം അവളെ ശരിക്കും ഒറ്റപ്പെടുത്തി .
പഠനം ഇടക്കു വെച്ച് നിർത്താൻ നിർബന്ധിതയായ അവൾ ഒരു എയ്ഡഡ് ഹൈസ്ക്കൂളിൽ അധ്യാപികയായി ചേരുന്നു .
ടീച്ചർ എന്ന നിലയിൽ നാട്ടുകാരുടെ മനം കവർന്ന  അവർക്ക് തുടർന്ന് വന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരുന്നു .
ജനകീയ നിർബന്ധം മൂലം സുജാതക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം ഏറ്റെടുക്കേണ്ടി വന്നു.
ശക്തമായ നിലപാടുകൾ മൂലം നാട്ടുകാരിൽ പലരും ശത്രുക്കളായി മാറി .
സമ്പന്നരുടെയും തൽപ്പരകക്ഷികളുടെയും കുടില തന്ത്രങ്ങൾ മൂലം അവൾക്ക് പ്രസിഡന്റ് പദം ഒഴിയേണ്ടിയും വന്നു .
ഡിവിഷൻ ഫാൾ മൂലം അധ്യാപക ജോലിയും നഷ്ടപ്പെട്ട സുജാത ശരിക്കും ഒറ്റപ്പെട്ടു പോയി .

തുടർന്ന് നിശ്ചയദാർഢ്യത്തോടെ സിവിൽ സർവീസിനു തയ്യാറെടുത്ത അവൾക്ക് ഐ.പി. എസ് സെലക്ഷൻ കിട്ടി .വിവിധ അക്കാദമികളിലെ ട്രെയിനിംഗ് കാലം സുജാതയുടെ ജീവിതത്തിലെ വഴിത്തിരിവായി .നിരവധി സുഹൃത്തുക്കളെ സമ്പാദിക്കാനും സുജാതക്കായി .
ആദ്യ പോലീസ് നിയമനം ആന്ധ്രപ്രദേശിൽ .
നക്സലൈറ്റ് മേഖലയായ കരീം നഗറിൽ നിയമിതയായ അവർക്ക് ഒരു ബോംബ് സ്ഫോടനത്തിൽ കാൽ നഷ്ടപ്പെട്ടു .

ജോലിയുപേക്ഷിച്ച് കണിയാരത്ത് തിരിച്ചെത്തിയ സുജാത ബാല്യകാല സുഹൃത്തും ഡോക്ടറുമായ ഗോവിന്ദനുമൊത്ത് പുതിയ ഒരു സംരഭത്തിനു തുടക്കം കുറിക്കുന്നു .
മൂല്യബോധവും പരിസ്ഥിതിയിലൂന്നിയ വികസന സങ്കല്പവും ഉൾക്കൊള്ളുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ 'കളരി' എന്ന പേരിൽ ഒരു സമഗ്ര വിദ്യാലയം .
ഗോവിന്ദൻ തന്റെ ജീവിത സഖിയായി സുജാതയെ സ്വീകരിക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു .

വർഷ കാലത്ത് ഇല്ലിക്കൽമലയിൽ നിന്നും മീനച്ചിലാറിലൂടെ ഒഴുകി വരുന്ന നീലക്കൊടുവേലി ശേഖരിച്ച് വീട്ടിൽ സൂക്ഷിച്ചാൽ സർവവിധ ഐശ്വര്യങ്ങളും കൈവരുമെന്ന ഗ്രാമീണ വിശ്വാസത്തിൽ നിന്നുമാണ് നോവലിന്
നീലക്കൊടുവേലിയുടെ കാവൽക്കാരി എന്ന പേരു നൽകിയിരിക്കുന്നത് .
കണിയാരത്തിന്റെ ഗ്രാമീണ നൻമ തന്നെയാണ് ആ നീലക്കൊടുവേലി .
അതിനെ മനസ്സിൽ സൂക്ഷിച്ച സുജാതക്ക് ജീവിതത്തിൽ ഐശ്വര്യം കൈവരുന്നു .







No comments:

Post a Comment