Saturday, 22 April 2017

ഹരിത കേരളം-ഷിഫാ സക്തർ














ഷിഫാ സക്തർ




ഹരിത കേരളം
നിലമ്പൂരിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്നായ സാന്റോസ് ക്ലബ്ബ് പഴയ ജൂപിറ്റർ സ്റ്റുഡിയോ ക്കടുത്തുള്ള സ്വന്തം കെട്ടിടത്തിൽ അന്ന്  നടത്തിയ മീറ്റിങ്ങ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു.
മാനവേദൻ സ്കൂളിലെ ഭൗതിക ശാസ്ത്രാദ്ധ്യാപിക പ്രിയ കടുങ്ങാങ്കുളത്തെ കുറിച്ച് എഫ് ബി യിലിട്ട പോസ്റ്റാണ് ക്ലബ്ബിനെ ഈ വിഷയം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത് .
ടീച്ചറുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
''നല്ലവരായ എന്റെ നാട്ടുകാരോട് ,
കടുങ്ങാങ്കളത്തിന്റെ അവസ്ഥ ശ്രദ്ധയിൽ പെടുത്താനാണീ കറിപ്പെഴുതുന്നത്. സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളായ അനന്തു , ബാദിൽ എന്നിവർ കുളത്തിലെ ജലം ശാസ്ത്രീയമായി പരിശോധിക്കുകയുണ്ടായി. പരിശോധനയിൽ കുളത്തിലെ ജലം മലിനമാക്കപെട്ടതായി കണ്ടെത്തി.മൂന്ന് വർഷം മുമ്പ് വരെ പ്രദേശവാസികൾ കുടിവെള്ളത്തിനായി കടുങ്ങാങ്കുളത്തെ ആശ്രയിച്ചിരുന്നു. കുളത്തിന്റെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ പോസ്റ്റ്.താഴെ പ്രിയ എസ് എന്നെഴുതിയിരിക്കുന്നു. കുളത്തിന്റെ ഒരു പിക്കും ആഡ് ചെയ്തിട്ടുണ്ട്.
     നാഷണൽ ഹൈവയോട് ചേർന്ന് കിടക്കുന്ന കടുങ്ങാങ്കുളത്തെ കുടിവെള്ളത്തിനായി നാട്ടുകാർ അടുത്ത കാലം വരെ ആശ്രയിച്ചിരുന്നു.അരുവാക്കോടിലെ
നിലമ്പൂരിലെ അറിയപെടുന്ന രണ്ട് പരിസ്ഥിതി പ്രവർത്തകരായ ചോലക്കൽ ഷൗക്കത്തിന്റെയും ജോമോൻ വടപുറത്തിന്റെയും നേതൃത്വത്തിലായിരുന്നു യോഗം. രണ്ട് പേരും അഞ്ചു മിനിട്ട് വീതം പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വാചാലരായി. ക്ലബ്ബ് മീറ്റിംഗിൽ രണ്ടാമത്തെ ഞായറാഴ്ച കുളം ശുചിയാക്കാൻ അംഗങ്ങൾ ഐക്യകണ്ഡേനെ തീരുമാനിച്ചു.ഒന്നാമത്തെ ഞായറാഴ്ച ഷൗക്കത്തിന്റെ വീട്ടുമുറ്റത്ത് സിമന്റ് കട്ട പതിക്കുന്നതിനാൽ അയാൾക്ക് വരാൻ കഴിയില്ല. വീട്ടിലെ 'പാഴ്മരങ്ങൾ' മുറിച്ചു മാറ്റുന്നതിനാൽ ജോമോനും പങ്കെടുക്കുക പ്രയാസമാണ്. രണ്ട് പേരുടെയും മേൽനോട്ടത്തിലേ കുളം വൃത്തിയാക്കാവൂ എന്നത് അംഗങ്ങളുടെ പൊതുവായ ആവശ്യമായിരുന്നു.
അംഗങ്ങൾ ഓരോരുത്തരായി വലിഞ്ഞത് കാരണം കുളം നന്നാക്കാൻ ഷൗക്കത്തും ജോമോന്നും കൂലിക്കൊരാളെ ഏർപ്പാടാക്കി.
            രണ്ടാമത്തെ ഞായറാഴ്ച ഷൗക്കത്ത് തന്റെ എക്കോ സ്പോട്ടിൽ കുളക്കരയിലെത്തിയപ്പോഴേക്കും രഘുറാം കുളത്തിലിറങ്ങി ജോലി ആരംഭിച്ചിരുന്നു.
'' അനക്ക് മലയാളറിയ്യോ?"
ഷൗക്കത്ത് ചോദിച്ചപ്പോൾ രഘുറാം 'അതെ' എന്ന് തലയാട്ടി.
'എവട്യാ അന്റെ നാട് '
'ഭായ് സാബ് മറാത്തയിലെ സോളാ പൂരിനടുത്ത് ലോത്തൽ .......'
''ഹൗ പണ്ട് ഭൂകമ്പണ്ടായ സെലം ''
''സാബ് നിങ്ങൾ കഥകളിൽ വായിച്ചിട്ടുള്ള ബുക്കാറാം ദാദാജിയുടെയും ബിട്ടുറാം വിത്തലിന്റെയും കില്ലാരിയിൽ നിന്ന് "
പതിഞ്ഞ ശബ്ദത്തിൽ രഘുറാം മറുപടി പറഞ്ഞു.
              കില്ലാരി ഇപ്പോൾ ശൂന്യമായിക്കാണും. അവസാനത്തെകർഷകനും നാടൊഴിഞ്ഞു പോയിട്ടുണ്ടാവും. മൂന്നു വർഷമായി മഴയില്ലാത്തതിനാൽ താൻപോരുമ്പോഴേ മറാഠാ വാഡ മരുഭൂമിയായിക്കഴിഞ്ഞിരുന്നു. കരിഞ്ഞുണങ്ങിയ മരങ്ങളും വിളകളും. മേഘങ്ങളില്ലാത്ത വിളറിയ ആകാശത്ത് ഒരു പക്ഷി ക്കുഞ്ഞു പോലും പറക്കാൻ ധൈര്യപ്പെടുന്നുണ്ടാകില്ല.വെള്
   "ബേട്ടാ കുറ്റവാളികളായി നമ്മുടെ ഗോത്രത്തെ  എന്നോ മുദ്ര കുത്തപ്പെട്ടു കഴിഞ്ഞു. ഈ നശിച്ച നാട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോണം നമുക്ക് .ഒന്ന് പ്രാർത്ഥിക്കാൻ മന്ദിറിൽ പോലും കയറാനാവാതെ ശവക്കച്ചകൾ കൊണ്ട് നാണം മറച്ച് ഈ ചുടുകാട്ടിൽ എത്ര കാലം..............."
             കുലത്തൊഴിലായ മോഷണത്തെ പിതാജി വെറുത്തിരുന്നു. ഒരു പക്ഷേ സ്വന്തം ഗ്രാമീണരെ ഒറ്റിക്കൊടുത്തു എന്ന കാരണത്താൽ ബിട്ടുവിന്റെ മുത്തഛൻ നാഥുറാമിനെ ഗ്രാമീണർ തല്ലിക്കൊന്ന ശേഷമാവാം പിതാജിക്ക് ഇങ്ങനെയൊരു മാറ്റമുണ്ടായത്. ഭൂമി കീഴ് മേൽ മറിഞ്ഞ ആ ഗണേശോത്സവത്തിന്റെ അന്ന് സോളാ പൂരിലായിരുന്നത് കൊണ്ട് മാത്രമാണ് പിതാജി ജീവനോടെ അവശേഷിച്ചത്.
അല്ലെങ്കിലൊരു പക്ഷേ ബിട്ടുവിന്റെ പിതാജിയെ പോലെ.............
          ദൗരിക്കും ബിട്ടുവിനുമൊപ്പം കില്ലാരിയിലെ പാടങ്ങളിൽ ഉഴുതു ജീവിക്കാം എന്നതായിരുന്നു തന്റെയും പ്രതീക്ഷ. പക്ഷേ പ്രകൃതി ചതിച്ചു. വർഷങ്ങളായി മഴചെയ്തിട്ട്. ഗ്രാമീണർ ഇപ്പോൾ കൃഷി ചെയ്യാറില്ല. എല്ലാവരും പതിയെ ഗ്രാമം വിടുകയാണ്. നാടോടി ജീവിതം അവസാനിപ്പിച്ച് കൃഷി ചെയ്ത് ജീവിച്ചിരുന്ന തന്റെ ഗോത്രക്കാർ വീണ്ടും നാടോടികളായിരിക്കുന്നു. സർപഞ്ചിന്റെ നേതൃത്വത്തിൽ അമ്പതടി താഴ്ചയുള്ള കിണറുകൾ നിർമ്മിക്കുന്നുണ്ട്. പക്ഷേ അത് കൊണ്ടെന്ത് പ്രയോജനം അഞ്ഞൂറടി താഴ്ത്തിയാൽ തന്നെ വെള്ളം കിട്ടുക പ്രയാസമാണ്.
              പിതാജി പോയതോടെ കില്ലാരി ഉപേക്ഷിക്കുകയായിരുന്നു ശൈലേന്ദ്ര ബാബുവിന്റെ വാച്ച് കട പ്രവർത്തിച്ചിരുന്ന ആ പഴയ കെട്ടിടത്തിനരികിലുള്ള കുടിവെള്ള വിതരണ കേന്ദ്രത്തിൽ വെച്ചുണ്ടായ സംഘർഷത്തിൽ പിതാജിക്ക് തലക്കടിയേറ്റു. പിതാജിയുടെ മരണത്തോടെ ലത്തൂരിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത്തരത്തിൽ കുടിവെള്ളത്തിന് വേണ്ടി ലത്തൂരിൽ കൊല്ലപ്പെടുന്ന ഒമ്പതാമത്തെ ആളാണ് പിതാജി.
     " രഘുരാമാ ചായകൊണ്ടരണോ?"
ഷൗക്കത്ത് മൊബൈലിൽ വിരൽ കൊണ്ടെഴുതുന്നതിനിടയിൽ ചോദിച്ചു.
"നഹീ സാബ് ''
അല്പനേരം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം ഷൗക്കത്ത് എക്കോ സ്പോട്ടിൽ കയറി എങ്ങോട്ടോ ഓടിച്ചു പോയി
രഘുറാം അപ്പോഴും ജോലിയിൽ വ്യാപൃതനായിരിക്കുകയായിരുന്നു. കുളത്തിലെ മാലിന്യങ്ങൾ അല്പം മാറ്റി അയാൾ കൂട്ടിയിട്ടു.മാലിന്യങ്ങൾ കുഴിച്ചുമൂടാനായി കുറച്ചകലെ ഒരു കുഴിയുമുണ്ടാക്കി. ഒരു നിമിഷം പോലും രഘു റാം വെറുതെ കളഞ്ഞില്ല. വൈകുന്നേരം ഷൗക്കത്ത് മടങ്ങി വന്നപ്പോൾ ജോമോനും കൂടെയുണ്ടായിരുന്നു. ദുർഗന്ധം കാരണം മൂക്കുപൊത്തിക്കൊണ്ടാണ് ഇരുവരും കാറിൽ നിന്നിറങ്ങിയത്.രഘു റാമപ്പോൾ തന്നേക്കാൾ പൊക്കത്തിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തെ അടർത്തി കുഴിയിലേക്കെടുക്കുകയായിരുന്നു. ജോമോന് അത്ഭുതം തോന്നി. ഈ ജോലി മുഴുവൻ ഇയാളൊറ്റയ്ക്കാണോ ചെയ്തത്.
ഒരഞ്ചുപേർക്കുള്ള പണി കാണും.
   ''ന്നാ   ദ് കുടിച്ചോേ ''

ജോമോൻ പാതി കുടിച്ച പെപ്സി ബോട്ടിൽ രഘു റാമിന് നേരെ നീട്ടി.
    '' നഹീ സാബ്‌ ''
ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോൾ ജോമോനും ഷൗക്കത്തും കുളത്തിന് ചുറ്റും ഒന്ന് വലം വെച്ചു.രഘു റാമിന്റെ ശുചീകരണ പ്രവർത്തനങ്ങൾ രണ്ട് പേർക്കും ബോധിച്ചു എന്ന് അവരുടെ മുഖങ്ങൾ വിളിച്ച് പറയുന്നുണ്ടായിരുന്നു.
    '' കൂലി നേരത്തെ പറയാഞ്ഞത് പൊട്ടത്തരായോ? തൊള്ളികൊള്ളാത്ത കായ് ചോയിക്കോ പഹയൻ ഒരായിരത്തിന്ള്ള പണിണ്ട് ഒരു മുന്നൂറ്ന് പുടിച്ചോക്ക''
ഷൗക്കത്തത് പറഞ്ഞപ്പോൾ തൊട്ടടുത്ത നീർചാലിൽ  രഘുറാം മേല് കഴുകുകയായിരുന്നു. കുളത്തിൽ തെളിഞ്ഞ ഉറവ ഊറിക്കൂടാൻ തുടങ്ങിയിരുന്നു.
അയാൾ കുളത്തിലിറങ്ങി ഒരു കുപ്പിവെള്ളമെടുത്ത് ആകാശത്തേക്കുയർത്തി.പ്രസന്നമായ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടർന്നു.
''ഭായ് ഇന്നാ മുന്നൂറു റുപ്യണ്ട് '''.
ഷൗക്കത്ത് മൂന്ന് നൂറു രൂപാ നോട്ടുകൾ രഘു റാമിന് നേരെ നീട്ടി
  ''നഹീ സാബ് ഇത് മതി കൂലിയായിട്ട് "

രഘുറാം വെള്ളം നിറച്ച കുപ്പി ഉയർത്തിക്കാട്ടിയ ശേഷം നെഞ്ചോട് ചേർത്ത് പിടിച്ചു.പിന്നെ ഹൈവേയിലെ വെളിച്ചത്തിലേക്ക് ഇറങ്ങി നടന്നു.

NB:സുഭാഷ് ചന്ദ്രന്റെ ഘടികാരങ്ങൾ നിലക്കുന്ന സമയം
ബെന്യാമിന്റെ ബുക്കാറാമിന്റെ മകൻ എന്നീ കഥകളിലെ കഥാപാത്രങ്ങളാണ് ബുക്കാറാമും ബിട്ടു റാം വിത്തലും ശൈലേന്ദ്രബാബുവും
ഷിഫാ സക്തർ

No comments:

Post a Comment