Monday, 12 September 2016

ശിൽപം -ഷീബ. എം. ജോൺ

















ഷീബ. എം. ജോൺ


ശിൽപം 
കല്ലായിരുന്നവൾ... ഉള്ളാലെ കണിശങ്ങളെണ്ണിപ്പഠിച്ചവൾ, കനവുകൾ കാണാതെ, നില തെറ്റി വീഴാതെ താള മേളങ്ങൾക്കു കാതോർത്തിരിക്കാതെ, കാലങ്ങളൊപ്പിച്ചു ചേലകൾ ചുറ്റാതെ ഒറ്റയായ് നിന്നവൾ... കല്ലായിരുന്നവൾ. ശില്പി, തൻ മെയ്യിലൊരു നൃത്ത ശില്പം കാൺകെ, ചപല മോഹങ്ങൾ തൻ കൂടു മെനഞ്ഞുകൊ- ണ്ടതിനുള്ളിലൊരു കൊച്ചു മോഹത്തെയട വച്ചു ചിറകു വിരിയിക്കാൻ കൂടെയിരുന്നവൾ, വെയിലിലും മഴയിലും മഞ്ഞിൻ തണുപ്പിലും തളരാതെ തനുഗാത്രിയാകാൻ കൊതിച്ചുകൊ- ണ്ടുളി കൊണ്ട നോവിലും സ്വപ്നം വിതച്ചവൾ. മാരിവിൽ തോൽക്കുമാ പുരികക്കൊടികളും താരക ശോഭയായ് മിഴിയിണപ്പൂക്കളും, കാരിരുൾ കൂന്തലും ചൊടിമലർച്ചന്തവും ആരും കൊതിക്കും തൻ മെയ് വടിവും ചെത്തി മിനുക്കിയൊരുക്കുമാ വിരുതുകൾ നോക്കി കുതൂഹലം, ഗൂഢം ചിരിച്ചുകൊ- ണ്ടൊരു ലാസ്യ സുന്ദരീ ഭാവം തികഞ്ഞവൾ. ശിലയായിരുന്നവൾ ആരും കൊതിക്കുമാ ശില്പമായ് തീർന്ന തൻ കരവേലയൊന്നിനാൽ ആത്മഹർഷം പൂണ്ട ശില്പിയും വൈകാതെ പതിയെ നടന്നങ്ങു ദൂരത്തു മറയവേ, പിൻവിളിക്കാകാതെ, പിൻചെല്ലാനാകാതെ നിശ്ചേഷ്ടയായി നിരാകൃതയാകവേ, വിധിഹിതം വേറെയെന്നറിയവേ, ഉൾത്തടം- തീക്കൊള്ളിയേറ്റപ്പോൾ നൊന്തു നീറീടവേ, മണ്ണിൽ കുറിച്ചൊരാ സ്നേഹമന്ത്രാക്ഷരി തിര വന്നു മായ്ച്ചു ചിരിച്ചു മടങ്ങവേ പഴയൊരാ കല്ലായി മാറാൻ കൊതിച്ചവൾ, കല്ലായിരുന്നവൾ... ഉള്ളാലെ കണിശങ്ങളെണ്ണിപ്പഠിച്ചവൾ.


No comments:

Post a Comment